Latest Updates

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ സംഭവിച്ച ഭീകരദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ (കെഎസ്‌സിഎ) സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. എസ്. ജയറാമും രാജി സമര്‍പ്പിച്ചു. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു വ്യക്തമാക്കിയായിരുന്നു ഇരുവരുടേയും രാജി. ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് വെള്ളിയാഴ്ച കെഎസ്‌സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല. ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ നാലാം തീയതി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിജയാഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് കെഎസ്‌സെയും ആര്‍സിബി മാനേജ്‌മെന്റും കര്‍ണാടക സര്‍ക്കാരും കടുത്ത വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മേധാവിയായ നിഖില്‍ സോസലുള്‍ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയാഘോഷത്തിന്റെ സംഘാടക സ്ഥാപനമായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്‌സിന്റെ മൂന്ന് ജീവനക്കാരും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആര്‍സിബിയെയും കെഎസ്‌സിഎയെയും ഈ സ്ഥാപനത്തെയും പ്രതികളാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice